കൊല്ലം: വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും മൊബൈൽ ബാങ്കിംഗ് വഴി 8.16 ലക്ഷം രൂപ കൈക്കലാക്കിയ സംഘത്തിലെ ഒരാൾ കൂടി കൊല്ലം സിറ്റി സൈബർ ക്രൈം പോലീസിന്റെ പിടിയിലായി.എറണാകുളം ആലുവ കുറുമല്ലൂർ ആലങ്ങാട് പി.ഓയിൽ ആശാരപറമ്പിൽ റഷീദ് മകൻ രജീഷ് എ.ആർ (34) ആണ് പോലീസ് പിടിയിലായത്. ഇയാളെ എറണാകുളം കൃതിക്കടവിൽ നിന്നുമാണ് പിടികൂടിയത്.
തിരുമുല്ലവാരം സ്വദേശിനിയായ അറുപത്തിയെട്ട്കാരിയുടെ ഫെഡറൽ ബാങ്കിലുളള അക്കൗണ്ടിൽ നിന്നുമാണ് പണം തട്ടിയെടുത്തത്. ബാങ്കിൽ അക്കൗണ്ടിനായി ഇവർ നൽകിയ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. ദീർഘകാലം മൊബൈൽ നമ്പർ ഇവർ ഉപയോഗിക്കാതിരുന്നതി നെ തുടർന്ന് സർവ്വീസ് പ്രൊവൈഡർ ഇവരുടെ സിം മരവിപ്പിച്ചിരുന്നു. തുടർന്ന് എറണാകുളം പെരുമ്പാവൂരിൽ അവർ വിതരണം ചെയ്ത ഈ സിം കാർഡ് ലഭിച്ച സംഘമാണ് തട്ടിപ്പ് നടത്തിയത്. ബാങ്കിൽ രജിസ്റ്റർ ചെയ്തിരുന്ന ഈ സിംകാർഡിലേക്ക് വന്ന മെസേജുകൾ ഉപയോഗിച്ച് ഇവർ മൊബൈൽ ബാങ്കിംഗിലേക്ക് കടന്ന് കയറുന്നതിനുള്ള വിവരങ്ങൾ കരസ്ഥമാക്കി. ഇത് ഉപയോഗിച്ച് ഇവർ ഫെഡറൽ ബാങ്കിന്റെ ഫെഡ്നെറ്റ് മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ ഇവരുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യുകയും അത് വഴി മറ്റ് അക്കൗണ്ടുകളിലേക്ക് പണം ചെയ്ത് തട്ടിയെടുക്കുകയായിരുന്നു. ട്രാൻസ്ഫർ ചെയ്യ് പണം നഷ്ടപ്പെട്ട വീട്ടമ്മയുടെ പരാതിയിൽ കൊല്ലം സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് ഉണ്ടായത്. സംഘത്തിലുൾപ്പെട്ട നാല് പേരെ കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു. നൂതന മാർഗ്ഗത്തിലൂടെ പണം നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട കൊല്ലം ജില്ലാ പോലീസ് മേധാവി നാരായണൻ റ്റി ഐ.പി.എസ് പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കുക യായിരുന്നു. കൊല്ലം സിറ്റി സി-ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ സോണി ഉമ്മൻ കോശിയുടെ നേതൃത്വത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എച്ച്. മുഹമ്മദ് ഖാൻ, എസ്.ഐ മാരായ അബ്ദുൽ മനാഫ്, അജിത്കുമാർ, എ.എസ്.ഐ നിയാസ്, സി.പി.ഒ മാരായ അനീഷ്. സതീഷ്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.