കൊച്ചി: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന ഭാരവാഹിയുമായിരുന്ന പ്രൊഫസർ എം കെ പ്രസാദ് അന്തരിച്ചു. കൊവിഡ് ബാധിതനായി എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. തിങ്കളാഴ്ച്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. അറിയപ്പെടുന്ന പ്രഭാഷകനും, പ്രകൃതി സ്നേഹിയുമായിരുന്നു. കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങളുടെ തുടക്കക്കാരിൽ പ്രധാനിയായിരുന്നു. സസ്യശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം മുപ്പത് വർഷത്തോളം വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചു. കോഴിക്കോട് സർവകലാശാല പ്രോ വിസി ആയും മഹാരാജാസ് കോളേജ് പ്രിൻസിപ്പലായും പ്രവർത്തിച്ചിട്ടുണ്ട്.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനൊപ്പം സേവ് സൈലന്റ് വാലി പ്രചാരണത്തിന്റ് നേതൃ നിരയിൽ പ്രവർത്തിച്ചു. പാലക്കാട് ജില്ലയിലെ മുണ്ടൂരിൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റ് ഐആർടിസി യുടെ നിർമ്മാണത്തിൽ പ്രധാന പങ്ക് വഹിച്ചു. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചും സൈലന്റ് വാലി ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടുമായി ബന്ധപ്പെട്ടും നിരവധി രചനകൾ അദ്ദേഹത്തിന്റേതായുണ്ട്. വീട്ടാവശ്യങ്ങൾക്കുള്ള ഊർജ്ജത്തിന് പരമ്പരാഗത സ്രോതസുകളെ ആശ്രയിക്കണമെന്ന വാദക്കാരനായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ മില്ലേനിയം എക്കോസിസ്റ്റം അസസ്മെന്റ് ബോർഡിൽ അഞ്ച് വർഷത്തിലധികം പ്രവർത്തിച്ചിട്ടുണ്ട്. വേൾഡ് വൈഡ് ഫണ്ട് ഓഫ് നേച്ചറിലെ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായിരുന്നു. വയനാട്ടിലെ എംഎസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ പ്രോഗ്രാം അഡ്വൈസറി കമ്മിറ്റി ചെയർമാനായിരുന്നു. കൂടാതെ ഗവർണമെന്റ് കൗൺസിലിന്റെ സെന്റർ ഓഫ് എൻവയൺമെന്റ് എജുക്കേഷനിലും കേരള സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡിലും അംഗമായിരുന്നു.