കാസര്‍ഗോഡ്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഗൃഹനാഥന് മരിച്ചു. കാസര്‍ഗോഡ് വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കൊച്ചുമറ്റം കെ യു ജോണ്‍ (ജോയ് 60) ആണ് മരിച്ചത്. ബളാല്‍ അത്തിക്കടവിലെ പൈങ്ങോട്ട് ഷിജുവിന്റെ വീട്ടുപറമ്പില്‍ വെച്ച് നവംബര്‍ ഒന്നിനാണ് ജോയിക്ക് കാട്ടുപന്നിയുടെ കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ജോയി മംഗലാപുരത്ത് ചികിത്സയില്‍ ആയിരുന്നു. കാട്ടുപന്നികള്‍ ആളുകളെ ആക്രമിക്കുന്നതും കൃഷി നശിപ്പിക്കുന്നതും നിത്യസംഭവമായതോടെ കേരളം കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു.
എന്നാല്‍ കാട്ടുപന്നികളെ നിയന്ത്രണമില്ലാതെ വേട്ടയാടാനുളള അനുമതി പൗരന്മാര്ക്ക് നല്കാന് കഴിയില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതിമന്ത്രി ഭൂപേന്ദ്രയാദവ് മന്ത്രി എ കെ ശശീന്ദ്രനുമായുളള ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു. താല്‍ക്കാലികമായെങ്കിലും കുറഞ്ഞത് രണ്ട് വര്‍ഷത്തേക്ക് കാട്ടുപന്നികളെ കൊല്ലാന്‍ അനുമതി വേണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ നിബന്ധനകള്‍ ഇല്ലാതെ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കു ന്നതില്‍ കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചു. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാല്‍ വനം വകുപ്പിന്റെ അനുവാദമില്ലാതെ അവയെ വെടിവെച്ച് കൊല്ലാന്‍ കഴിയും. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും വനംവകുപ്പിന്റെ അനുവാദത്തോടെ തോക്ക് ലൈസന്‍സ് ഉള്ളവര്‍ക്കുമാണ് ഇപ്പോള്‍ കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാന്‍ നിയമപരമായി അവകാശം ഉള്ളത്.