റോം: വൈദികരുടെ നേതൃത്വത്തിൽ നടത്തിയ ലൈംഗികാതിക്രമക്കേസുകള്‍ കൈകാര്യം ചെയ്യുന്നതിൽ അനാസ്ഥ കാണിച്ച കര്‍ദിനാളിൻ്റെ രാജി സ്വീകരിക്കാതെ മാര്‍പാപ്പ. ജര്‍മനിയിലെ കൊളോൺ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാൾ റെയ്നർ മരിയ വോൾക്കിയുടെ രാജി കത്താണ് മാർപ്പാപ്പ മടക്കിയത് പകരം കർദിനാളിനോട് ആറുമാസം അവധിയിൽ പ്ര വേശിക്കാൻ മാര്‍പാപ്പ നിര്‍ദേശിച്ചു.ആറു മാസത്തെ അവധിയിൽ പ്രവേശിക്കാനുള്ള അപേക്ഷ മാര്‍പാപ്പ സ്വീകരിച്ചതായി കുറിപ്പിൽ വ്യക്തമാക്കുന്നു.
ഇരുവരും ചേര്‍ന്നുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം രണ്ട് പേജോളം നീളുന്ന കുറിപ്പ് വത്തിക്കാൻ പുറത്തിറക്കുകയായിരുന്നു.
കര്‍ദിനാളുമായി നടത്തിയ നീണ്ട സംഭാഷണത്തിനു ശേഷമാണ് മാര്‍പാപ്പ രാജി സ്വീകരിക്കേണ്ടെന്ന തീരുമാനത്തിലേയ്ക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.വിഷയത്തിൽ മുൻപ് രണ്ട് മുതിര്‍ന്ന മെത്രാന്മാരുടെ നേതൃത്വത്തിൽ കത്തോലിക്കാ സഭ അന്വേഷണം നടത്തിയിരുന്നു. സ്റ്റോക്ഹോം അതിരൂപതയിലെ കര്‍ദിനാള്‍ ആൻഡേഴ്സ് ആര്ബോറിലിയസ്, റോട്ടര്‍ഡാമിലെ ബിഷപ്പ് ജോഹനാസ് വാൻ ഡെൻ ഹെൻഡെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. കര്‍ദിനാള്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലന്നും എന്നാൽ വിഷയം കൈകാര്യം ചെയ്യുന്നതിൽ വലിയ വീഴ്ചയുണ്ടായെന്നുമയിരുന്നു ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. കര്‍ദിനാളിൻ്റെ ഈ നടപടി വിശ്വാസികളിൽ നിന്ന് എതിര്‍പ്പുണ്ടാകാനും വിശ്വാസക്കുറവുണ്ടാകാനും ഇടയായെന്നും അവര്‍ വ്യക്തമാക്കി.
ഈ മാസം തന്നെ മറ്റൊരു ജര്‍മൻ മെത്രാൻ്റെ രാജിക്കത്തും മാര്‍പാപ്പ തള്ളിയിരുന്നു. ആര്‍ച്ച്ബിഷപ്പ് സ്റ്റെഫാൻ ഹെസ്സെ രാജിവെക്കേണ്ടെന്ന മാര്‍പാപ്പയുടെ നില പാടിനെതിരെ വൈദികരിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ട ഇരകളുടെ കൂട്ടായ്മയും രംഗത്തെത്തിയിരുന്നു. ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വിടാൻ വൈകിച്ചതായിരുന്നു ഈ കര്‍ദിനാളിനെതിരെയും ഉയര്‍ന്ന ആരോപണം. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ജര്‍മനിയിലെ വൈദികരുടെ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ നേരിടുന്നതിൽ കത്തോലിക്കാ സഭയ്ക്ക് വലിയ തെറ്റു പറ്റിയിട്ടുണ്ടെന്നും ഇത് തിരുത്താനായി മാര്‍പാപ്പ കര്‍ദിനാളിൻ്റെ രാജി സ്വീകരിക്കണമെന്നും അടുത്ത ഉപദേശകരിൽ ഒരാളായ മൂണിക് അതിരൂപത മെത്രാൻ കര്‍ദിനാള്‍ റെയിൻഹാഡ് മാര്‍ക്സ് ആവശ്യപ്പെട്ടിരുന്നു. കര്‍ദിനാളിൻറെ വാദം അംഗീകരിച്ചെങ്കിലും ആരോപണവിധേയനായ കര്‍ദിനാള്‍ രാജി വെക്കേണ്ടതില്ലെന്നായിരുന്നു മാര്‍പാപ്പയുടെ നിലപാട്.
ആറു മാസത്തേയ്ക്ക് കര്‍ദിനാള്‍ അവധിയിൽ പ്രവേശിക്കുന്നതോടെ സഹായമെത്രാനായിരിക്കും അതിരൂപതയുട നിയന്ത്രണം. കേസിൽ ഗുരുതരമായ ആരോപണം നേരിട്ടതോടെ മുൻപ് കര്‍ദിനാള്‍ രാജിസന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ അടുത്തിടെ അദ്ദേഹം നിലപാടിൽ നിന്ന് പിന്മാറിയിരുന്നു. സഭയുടെയും മെത്രാൻ പദവിയുടെയും അഭിമാനം രക്ഷിക്കാനായി രാജി വെക്കുന്നത് എളുപ്പമാണെന്നും എന്നാൽ ഇങ്ങനെ ചെയ്യുന്നത് തെറ്റാണെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം ഈ വര്‍ഷം മാര്‍ച്ചിൽ വ്യക്തമാക്കുകയായിരുന്നു.2003 മുതൽ 2011 വരെ കൊളോൺ രൂപത സഹായമെത്രാനായിരുന്ന വോള്‍ക്കി 2011ലാണ് ആര്‍ച്ച്ബിഷപ്പായി ചുമതലയേറ്റത്. അതിരൂപതയിലെ വൈദികര്‍ നടത്തിയ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ 2018ലാണ് ഒരു സ്വകാര്യ സ്ഥാപനത്തെ ഇദ്ദേഹം ചുമതലപ്പെടുത്തിയത്. സ്ഥാപനം നല്കുന്ന റിപ്പോര്‍ട്ട് 2020 മാര്‍ച്ചിൽ പുറത്തു വിടുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഇത് കര്‍ദിനാള്‍ ഇടപെട്ടു തടയുകയായിരുന്നു. സഭയ്ക്ക് തെറ്റു പറ്റിയിട്ടുണ്ടെന്നും എന്നാൽ ഇതിൽ ചില കേസുകളെങ്കിലും തനിക്ക് വ്യക്തിപരമായി ഇടപെട്ടു പരിഹരിക്കാൻ കഴിയുന്നതാണെന്നുമായിരുന്നു വോള്‍ക്കിയുടെ നിലപാട്. ഇതോടെയാണ് സംഭവം വിവാദമായത്.