പരവൂർ: കായലിൽ വാട്ടർ ടൂറിസത്തിൽ ഏർപ്പെട്ടിരുന്ന വിദേശികളടക്കമുളള വിനോദ സഞ്ചാരികളെ ആക്രമിച്ച സംഘത്തിലെ മൂന്ന് പേരെ കൂടി പോലീസ് പിടികൂടി. പരവൂർ കോങ്ങാൽ ചേരിയിൽ നല്ലാണിയിൽ വീട്ടിൽ ശശി മകൻ ശരത്ത് എന്നു വിളിക്കുന്ന വിഷ്ണു (27), പരവൂർ കുറുമണൽ എയിൽ കളരിയിൽ കിഴക്കതിൽ ബാബു മകൻ പ്രശാന്ത് (31), പൂതക്കുളം മുക്കട ജെ.സി മന്ദിരത്തിൽ ചന്ദ്രചൂഡൻപിളള മകൻ ശ്രീരാജ് (28) എന്നിവരാണ് പോലീസ് പിടിയിലായത്. ലക്ഷ്മിപുരം തോപ്പിൽ പ്രവർത്തിക്കുന്ന സ്വകാര്യ വാട്ടർ സ്പോർട്ട്സ് സ്ഥാപനത്തിൽ നിന്നും കയാക്കിങ്ങിന് പോയ വിദേശികളടങ്ങുന്ന സംഘത്തെയാണ് ആക്രമിച്ചത്. കഴിഞ്ഞ 26ന് വൈകുന്നേരം മണിയാംകുളം കനാലിലൂടെ കയാക്കിംങ് നടത്തി വന്ന സംഘത്തെ സമീപത്തെ റിസോട്ടിന് സമീപം കായലിൽ കുളിക്കുകയായിരുന്നവരും കരയിലിരുന്നവരും ചേർന്ന് അസഭ്യം വിളിക്കുകയും കല്ലെടുത്ത് എറിയുകയും ചെയ്തു. തുടർന്ന് കരയിലൂടെ ബൈക്കിൽ പിന്തുടർന്ന് വന്നും ആക്രമിക്കുകയായിരുന്നു. സംഘത്തിലെ ഗൈഡ് അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തിയത് കണ്ടാണ് ആക്രമി സംഘം പിൻവാങ്ങിയത്. തുടർന്ന് പോലീസ് ഗൈഡിന്റെ മൊഴിയിൽ നരഹത്യ ശ്രമം ചുമത്തി രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് ഉണ്ടായത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ നാരായണൻ റ്റി ഐപിഎസിന്റെ നിർദ്ദേശാനുസരണം ചാത്തന്നൂർ അസിസ്റ്റന്റ് കമ്മീഷണർ ബി.ഗോപകുമാറിന്റെ നേതൃത്വത്തിൽ പരവൂർ ഇൻസ്പെക്ടർ നിസാർ.എ. എസ്സ്.ഐ മാരായ നിതിൻ നളൻ, സതീഷ്കുമാർ.സി, ഗോപകുമാർ, നിസാം എ.എസ്.ഐ മാരായ പ്രദീപ്, രമേശൻ, സി.പി.ഓ മാരായ സായിറാം, പാംലാൽ, രാജേഷ് എന്നി വരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്തു. വിനോദ സഞ്ചാരികൾക്ക് നേരെയുളള അക്രമ പ്രവർത്തികൾ നേരിടുമെന്നും സാമൂഹ്യവിരുദ്ധൻമാർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.