കോട്ടയം: പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വാവ സുരേഷിനെ കോട്ടയം മെഡിക്കല്‍ കൊളെജ് ആശുപത്രിയിൽ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. ഇന്ന് രാവിലെ 11 മണിയോടെയാണ് സുരേഷ് ആശുപത്രി വിട്ടത്.
സഹകരണ – രജിസ്ടേഷൻ മന്ത്രി വി.എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ആശുപത്രി സൂപ്രണ്ട് ഡോ.റ്റി കെ ജയകുമാർ, ഡപ്യൂട്ടി സൂപ്രണ്ട് ഡോ.രതീഷ് കുമാർ, സുരേഷിന്റെ സഹോദരൻ, മറ്റു കുടുംബാംഗങ്ങളും ആശുപത്രി വിടുമ്പോൾ ഒപ്പം ഉണ്ടായിരുന്നു. തന്നെ സഹായിച്ച സർക്കാരിനും കോട്ടയം മെഡിക്കല്‍ കൊളെജ് ആശുപത്രി അധികൃതർക്കും, കണ്ണിൽ എണ്ണയൊഴിച്ച് പ്രാർത്ഥനയിൽ മുഴുകിയ ബന്ധുജനങ്ങൾക്കും, കുറിച്ചിയിലെ ജനങ്ങൾക്കും നന്ദി പറഞ്ഞാണ് സുരേഷ് ആശുപത്രിയിൽ നിന്നും ഇറങ്ങിയത്.
അതേസമയം സുരേഷിന് സിപിഎം വീട് നിർമിച്ച് നൽകുമെന്ന് മന്ത്രി വി.എൻ വാസവൻ വ്യക്തമാക്കി. ആരോഗ്യം വീണ്ടെടുത്ത ശേഷം ഇനിയും ജനങ്ങളെ പാമ്പുകളിൽ നിന്നും രക്ഷിക്കാൻ മുന്നിട്ടിറങ്ങുമെന്നും വാവ സുരേഷ് പറഞ്ഞു. സുരേഷിൻ്റെ ആരോഗ്യം പഴയ നിലയിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്ന് ഡോക്റ്റര്‍മാർ പറഞ്ഞു. പാമ്പ് കടിയേറ്റ ഭാഗത്തെ മുറിവ് ഉണങ്ങിവരുന്നുണ്ട്. എന്നാൽ അണുബാധയ്ക്ക് സാധ്യതയുള്ളതിനാല്‍ വീട്ടിലെത്തിയാലും സൂക്ഷിക്കണമെന്നും സന്ദര്‍ശകരെ ഒഴിവാക്കണമെന്നും ഡോക്റ്റര്‍മാരുടെ കർശന നിര്‍ദേശമുണ്ട്. സ്വദേശമായ തിരുവനന്തപുരത്തേക്കാണ് സുരേഷ് മടങ്ങിയത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടയം കുറിച്ചിയിൽ വച്ച് വാവ സുരേഷിന് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. ഗുരുതരാവസ്ഥയില്‍ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കൊളെജ് ആശുപത്രിയിലേക്കും എത്തിച്ച് നടത്തിയ വിദഗ്ധ ചികിത്സയിലൂടെയാണ് സുരേഷിൻ്റെ ജീവൻ രക്ഷിക്കാനായത്. ഇതിനിടെ സുരേഷിന്റെ അത്യാഹിത വാർത്തയറിഞ്ഞ ചെന്നൈയിലെ ഒരു ഹോട്ടൽ ഗ്രൂപ്പ് മേധാവി സുരേഷിന് വീട് നിർമ്മിച്ച് നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതേസമയം സുരേഷിന് സിപിഎം വീട് നിർമിച്ച് നൽകുമെന്ന് മന്ത്രി വി.എൻ വാസവൻ വ്യക്തമാക്കി. കോട്ടയം അഭയം ചാരിറ്റബിൾ ട്രസ്റ്റ് ആണ് വീട് നിർമിച്ച് നൽകുക.